ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിന് അപേക്ഷ നൽകി നടൻ ദുൽഖർ സൽമാൻ. ഡിഫണ്ടർ വാഹനം വിട്ട് നൽകണം എന്നാണ് ആവശ്യം. ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായായിരുന്നു കസ്റ്റംസ് ദുൽഖറിന്റെ വാഹനം പിടിച്ചെടുത്തത്.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ദുൽഖർ സൽമാൻ അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷയിൽ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത നടൻ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫൻഡർ വിട്ടുനൽകണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഉപാധികളോടെ വാഹനം നിട്ടുനല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. എന്നാൽ ഈ വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.







