മാസപ്പടി വിവാദം ; ഹർജിയിൽ നിന്ന് പിന്മാറി ഗിരീഷ് ബാബുവിന്റെ കുടുംബം, കോടതിയിൽ നിലപാട് അറിയിക്കും

മാസപ്പടി വിവാദത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിന്നും പരാതിക്കാൻ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ളതായിരുന്നു റിവിഷൻ ഹർജി. ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും.

ആദായ നികുതി സെറ്റിൽമെന്റ് രേഖയിൽ പണം കൈപ്പറ്റിയ രാഷ്ടീയക്കാർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

ഭാര്യയെ കക്ഷിചേർത്ത് വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ എന്നാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. വാദം തുടരുന്നതിൽ എതിർപ്പില്ലെന്നായിരുന്നു സർക്കാർ നിലപാട്.

മാസപ്പടി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഹർജി പരിഗണിക്കാനിരിക്കെ, കുറച്ചു ദിവസം മുൻപാണ് ഹർജിക്കാരൻ ഗിരീഷ് ബാബു അസുഖബാധിതനായി മരിച്ചത്.