സിസ്റ്റര്‍ ലൂസിയെ മഠത്തിൽ നിന്നും പുറത്താക്കിയ നടപടി കോടതി താത്കാലികമായി മരവിപ്പിച്ചു

സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌.സി.സി മഠത്തിൽ നിന്നും പുറത്താക്കാനുള്ള നടപടി കോടതി താത്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുൻസിഫ് കോടതിയുടേതാണ് നടപടി. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയത്. നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കോടതിയെ സമീപിക്കുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതി, തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലെ പങ്കാളിത്തം, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാവസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചുള്ള സഞ്ചാരം എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.