യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതി ഷീബയെ റിമാന്‍ഡ് ചെയ്തു

ഇടുക്കിയിലെ അടിമാലിയില്‍ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി ഷീബയെ കോടതി റിമാന്‍ഡ് ചെയ്തു. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഷീബയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിയ്ക്കുന്നത്.

പ്രണയത്തില്‍ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശിയായ അരുണ്‍കുമാറിന്റെ മുഖത്തേക്ക് യുവതി ആസിഡ് ഒഴിച്ചത്. ഈ മാസം 16നായിരുന്നു സംഭവം. 35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുണ്‍കുമാറും ഫേയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുണ്‍ കുമാര്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. എന്നാല്‍ ഷീബ ഇതിന് സമ്മതിച്ചില്ല.

പിന്മാറണമെങ്കില്‍ 214000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവില്‍ 14000 രൂപ നല്‍കാമെന്ന് അരുണ്‍ കുമാര്‍ സമ്മതിച്ചു. തുടര്‍ന്ന് ഇതേ കുറിച്ച് സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അരുണിനെ അടിമാലി സെന്റ് ആന്റണി ചര്‍ച്ചിന് സമീപം വിളിച്ചുവരുത്തി ആസിഡ് മുഖത്ത് ഒഴിയ്ക്കുകയായിരുന്നു.

യുവാവിനെ ആദ്യം നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റബ്ബര്‍ പാലില്‍ ഉപയോഗിക്കുന്ന ഹോമിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടര്‍ന്ന് ഷീബയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.