യുവാവിന് നേരെ ആസിഡ് ആക്രമണം; ആസിഡ് ഭര്‍തൃവീട്ടില്‍ നിന്ന്, യുവതിയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി

അടിമാലി ഇരുമ്പുപാലത്ത് യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പരിശക്കല്ല് സ്വദേശിനി ഷീബയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പ്രണയത്തില്‍ നിന്ന് യുവാവ് പിന്മാറിയതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയത്. ഇരയായ തിരുവനന്തപുരം സ്വദേശി പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍ കുമാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ അരുണിനെ പ്രതിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെന്ന് ഷീബ സമ്മതിച്ചട്ടുണ്ട്. മുരിക്കാശ്ശേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ആസിഡ് എത്തിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ഇരുമ്പുപാലം ക്രിസ്ത്യന്‍ പള്ളിയുടെ സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്. 2 വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു ഇരുവരും. ഹോം നഴ്സായ ഷീബ തിരുവനന്തപുരത്ത് ജോലിക്ക് വന്നതോടെ പ്രണയം ശക്തിപ്പെട്ടു. 5 മാസം മുന്‍പ് മകള്‍ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ ഷീബ വിവാഹിതയായരുന്നുവെന്നും, രണ്ട് കുട്ടികളുണ്ടെന്നും പിന്നീടാണ് അരുണ്‍ അറിഞ്ഞത്. ഇതോടെ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

അരുണ്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് അറിഞ്ഞ യുവതി മുമ്പ് കൊടുത്തിട്ടുള്ള പണം തിരികെ ആവശ്യപ്പെടുകയും കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംസാരിക്കാനായി എത്തിയപ്പോഴാണ് ആസിഡ് ആക്രമണം നടത്തിയത്. അരുണിന്റെ വലത് കണ്ണിന് കാഴ്ച നഷ്ടമായിട്ടുണ്ട്. ആക്രമണത്തില്‍ യുവതിക്കും സാരമായി പൊള്ളലേറ്റു.