പൂന്തുറയിൽ യുവതിയെ മർദ്ദിച്ച സംഭവം: ഒന്നാം പ്രതി സുധീർ പിടിയിൽ, സഹോദരന്‍ ഒളിവില്‍

പൂന്തുറയിൽ വാക്കുതർക്കത്തിനിടെ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. സഹോദരൻ നൗഷാദ് ഒളിവിലാണ്. പൂന്തുറയിൽ നിന്ന് ഇന്നു പുലർച്ചെയാണ് സുധീറിനെ അറസ്റ്റു ചെയ്തത്.  ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അറസ്റ്റിലായ സുധീറാണ് യുവതിയെ കൂടുതൽ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ ആമിനയ്ക്ക് ക്രൂരമർദ്ദനമേറ്റത്. ആമിനയും മാതാവും താമസിക്കുന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ ബഹളം വെച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. വാടകക്കാരും അയൽവാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതർക്കം തുടങ്ങുന്നത്. ഇതുകണ്ട് കാര്യം അന്വേഷിക്കാൻ എത്തിയതായിരുന്നു ആമിന.

Read more

കാര്യങ്ങൾ ചോദിക്കുന്നതിനിടെ റോഡിൽ നിന്ന പ്രതികൾ പെട്ടെന്ന് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്ന് ആമിനയെ മർദ്ദിക്കുകയായിരുന്നു. നിലത്തു വീണപ്പോൾ അവിടെയിട്ടും മർദ്ദിച്ചു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ഏറെ പണിപ്പെട്ടാണ് സുധീറിനെയും നൗഷാദിനെയും പിടിച്ചുമാറ്റിയത്. ഇതിന് മുമ്പും അയൽവാസികളിൽ നിന്നും ആമിനയ്ക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.