ക്ലിഫ് ഹൗസില്‍ വെടിപൊട്ടി; സംഭവം മുഖ്യമന്ത്രി ഉള്ളപ്പോള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ തോക്കില്‍നിന്ന് വെടിയുതിര്‍ന്നു. സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കില്‍നിന്നാണ് വെടിയുതിര്‍ന്നത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഈ സമയത്ത് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ച് പോയതെന്നാണ് ് പോലീസ് നല്‍കുന്ന വിശദീകരണം.

ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതീവസുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതുകൊണ്ട് തന്നെ വിഷയം ഗൗരവതരമായി പരിഗണിക്കും. പോലീസ് അന്വേഷണം ആരംഭിച്ചു.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇക്കാരണത്താല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസും പരിസരവും അതി സുരക്ഷാ മേഖലയാണ്.
പ്രദേശത്ത് പടക്കം പൊട്ടിച്ചാലും, ലൈസന്‍സുള്ള തോക്കു കൈവശം വച്ച് ഇതുവഴി നടന്നാലും അകത്തു കിടക്കും. പൊലീസിനൊഴികെ തോക്കുകളും മാരകായുധങ്ങളും കൈവശം വയ്ക്കാന്‍ പാടില്ല. ഒത്തു കൂടല്‍, വഴിതടയല്‍, പ്രതിഷേധങ്ങള്‍ എന്നിവയും പാടില്ല.

സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് സുരക്ഷാ ചുമതലയുടെ മേല്‍നോട്ടം. കേരള പൊലീസിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സും, ഇന്ത്യാ റിസര്‍വ് ബറ്റാലിയനുമാണ് ക്ലിഫ് ഹൗസ് പരിസരത്തെ സുരക്ഷ ഒരുക്കുന്നത്