കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ അപകടം; നാല് മരണം, 46 പേര്‍ക്ക് പരിക്ക്; നവകേരള സദസ് ഒഴിവാക്കി മന്ത്രിമാര്‍ കൊച്ചിയിലേക്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളയ്ക്കിടെ തിരക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.

കുസാറ്റില്‍ നടന്ന ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ് ഒഴിവാക്കി കൂടുതല്‍ മന്ത്രിമാര്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ് എന്നിവരാണ് കളമശ്ശേരിയിലേക്ക് തിരിച്ചത്. ഇവര്‍ക്കൊപ്പം കൂടുതല്‍ മന്ത്രിമാരും സ്ഥലത്തെത്തിയേക്കുമെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കൊച്ചിയില്‍ എത്തിച്ചേരും. ഇന്ന് വൈകുന്നേരം ഏഴ്് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ ചികിത്സാ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സ്വകാര്യ ആശുപത്രികളും ആംബുലന്‍സുകളും സജ്ജമാക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം നാല് കുട്ടികളെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. താഴേക്ക് പടിക്കെട്ടുള്ള ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പരിപാടിക്കിടെ മഴ പെയ്തതോടെ കുട്ടികള്‍ അനിയന്ത്രിതമായി ഓഡിറ്റോറിയത്തിലേക്ക് കയറിയതോടെ ആദ്യം എത്തിയവര്‍ മറിഞ്ഞുവീഴുകയും പിന്നാലെ എത്തിയവര്‍ അവര്‍ക്ക് മുകളില്‍ വീണതുമാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചത്.

പരിക്കേറ്റവരില്‍ പത്തോളം പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.