കരുവന്നൂര്‍ കള്ളപ്പണ കേസില്‍ എസി മൊയ്തീന്‍ എംഎല്‍എ ഇഡിക്ക് മുന്നില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ പലിശക്കാരന്‍ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്‍ എംഎല്‍എ കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് എസി മൊയ്തീന്‍ രാവിലെ 9.30ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസില്‍ ഹാജരായത്. മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എംഎല്‍എ ഹാജരായിരുന്നില്ല.

പത്ത് വര്‍ഷത്തെ ബാങ്ക് ഇടപാട് രേഖകളും നികുതി രേഖകളും ഉള്‍പ്പെടെ ഹാജരാകാനായിരുന്നു ഇഡി എസി മൊയ്തീന് നല്‍കിയ നിര്‍ദ്ദേശം. നേരത്തേ രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും മൊയ്തീന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇനിയും ഹാജരായില്ലെങ്കില്‍ ഒളിച്ചോടിയെന്നാകും പറയുകയെന്നും, അതുകൊണ്ട് ഹാജരാകുമെന്നും മൊയ്തീന്‍ അറിയിക്കുകയായിരുന്നു.

നിയമസഭാ സമ്മേളനത്തില്‍ മൊയ്തീന്‍ പങ്കെടുത്തില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുനിന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പലിശക്കാരന്‍ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍.

150 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 15 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. എസി മൊയ്തീന്‍, പിപി കിരണ്‍, സി എം റഹീം, എം കെ ഷൈജു, പി സതീഷ് കുമാര്‍ എന്നിവരുടെ വസ്തുക്കളിലാണ് റെയ്ഡ് നടന്നത്.

ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എസി മൊയ്തീന്‍ എന്നാണ് എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണ്‍ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കില്‍ പണയപ്പെടുത്തി ലോണ്‍ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിലാണെന്നും ഇഡി കണ്ടെത്തിയിരുന്നു.