മരടിൽ  അമ്പതോളം ഫ്‌ളാറ്റുകളുടെ ഉടമകളെ കണ്ടെത്താനായില്ല; ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിയ്ക്കും

മരടിലെ വിവാദ ഫ്ലാറ്റുകളുടെ അമ്പതോളം ഉടമകളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റവന്യു അധികൃതരുടെ റിപ്പോർട്ട്. ഇവർ കൈവശാവകാശ രേഖ വാങ്ങാത്തതാണ് കാരണം. വിവിധ സാദ്ധ്യതകളാണ് കാരണമായി പറയുന്നത്. ബിൽഡർമാർ സ്വയം സൂക്ഷിച്ചിരിക്കുന്നതാവാം (പല ഫ്ലാറ്റുകളിലും ഏതാനും എണ്ണം ബിൽഡർമാർ കൈവശം വെയ്ക്കാറുണ്ട്). കരാർ വെച്ച് താമസം തുടങ്ങിയ ശേഷം സ്വന്തംപേരിലേക്ക് ഫ്ലാറ്റുകൾ മാറ്റാത്തതാകാനും സാദ്ധ്യതയുണ്ട്. ബിനാമി ഇടപാടുകളായിരിക്കാമെന്നാണ് മറ്റൊരു സംശയം. ഉടമകൾ വിദേശങ്ങളിലായിരിക്കാനും സാദ്ധ്യതയുണ്ട്.

രജിസ്‌ട്രേഷൻ വകുപ്പിൽ വിശദപരിശോധന നടത്തിയാലെ ഇക്കാര്യം കണ്ടെത്താനാകൂ. ആളില്ലാത്ത ഫ്ലാറ്റുകളിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിൽ നിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ, ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അനധികൃത ഫ്ലാറ്റ് നിർമ്മാണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങൾ കൂടി പരിശോധിക്കുമെന്നാണ് സൂചന. ദുരൂഹമായ പണമിടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ കൂടുതൽ കുരുക്കുകൾ ഉണ്ടാകും. എല്ലാ രേഖകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പി. മുഹമ്മദ് റഫീഖ്, ഡിവൈ.എസ്.പി. ജോസി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ഫ്ലാറ്റുകളിൽ പരിശോധന നടത്തി. ഇവരുടെ ആവശ്യമനുസരിച്ച് സർവേ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്നു. അടുത്ത ദിവസവും തുടരും.

കായലിൽ നിന്നും റോഡിൽ നിന്നും കെട്ടിടങ്ങളിലേക്കുള്ള ദൂരം, കെട്ടിടങ്ങളുടെ ഉയരം, വിസ്തൃതി തുടങ്ങിയവ പരിശോധിക്കും. പൊളിക്കുന്നതിനു മുമ്പ് പരമാവധി തെളിവ് ശേഖരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്ലാറ്റുടമകളുടെ മൊഴിയെടുപ്പ് തുടരുകയാണ്.

ആധാരത്തിൽ മൂല്യം കുറച്ചു കാണിച്ച കേസുകളുണ്ടെങ്കിൽ രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മരട് മുനിസിപ്പാലിറ്റി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇവയുടെ പകർപ്പുകളുടെ പരിശോധന തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് അന്വേഷണ സംഘം യോഗം ചേർന്ന് പുരോഗതി വിലയിരുത്തി. രണ്ട് ഇൻസ്പെക്ടരടങ്ങുന്ന മൂന്ന്‌ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.