'മോന്‍സണ്‍ നടത്തിയത് സൂപ്പർ തട്ടിപ്പ്'; സുധാകരൻ ചികിത്സ തേടി‍യത് ശാസ്ത്രബോധത്തിന്‍റെ കുറവു കൊണ്ടെന്ന് എ. വിജയരാഘവൻ

മോന്‍സണ്‍ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെ സംബന്ധിച്ചിടത്തോളം പുറത്തു വന്നിരിക്കുന്നത് നല്ല വാർത്തയല്ല. സുധാകരൻ ചികിത്സ തേടി‍യത് ശാസ്ത്രബോധത്തിന്‍റെ കുറവു കൊണ്ടാണ്. അന്വേഷണത്തിലൂടെ യാഥാർത്ഥ്യം വ്യക്തമാകണമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ മോന്‍സണ്‍ മാവുങ്കലിന്‍റെ (Monson Mavunkal) അക്കൗണ്ടുകളില്‍ അടിമുടി ദുരൂഹത. തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സണ്‍ മറയാക്കിയെന്നാണ് വിവരം. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സണ്‍ പണം വാങ്ങിയെന്ന് പരാതിക്കാരൻ രാജീവ്‌ പറഞ്ഞു.

വയനാട്ടിൽ 500 ഏക്കർ പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സണ്‍ തട്ടിയത് ഒരു കോടി 72 ലക്ഷം രൂപയാണ്. സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവനക്കാരുടെ അക്കൗണ്ടിൽ മോന്‍സണ്‍ വാങ്ങിയെന്നാണ് വിവരം. ജോഷി, അജിത്, ജെയ്സൺ, ജൈസൽ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്.

അതേസമയം മോന്‍സണ്‍ 2012ൽ കബളിപ്പിക്കാൻ ശ്രമിച്ചതായി വ്യവസായി എൻ. കെ കുര്യൻ പറഞ്ഞു. കോട്ടയത്തെ മാംഗോ മെഡോസ് പാർക്കിൽ മുതൽ മുടക്കാൻ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഫണ്ട് ലഭ്യമാക്കാൻ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. തടസം നീക്കാൻ എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് എൻ കെ കുര്യൻ പറഞ്ഞത്. സുഹൃത്ത് ഹാഷിം വഴിയാണ് മോന്‍സണ്‍. ബന്ധപ്പെട്ടത്. പിന്നീട് 2019 ൽ വീണ്ടും മോൻസന്‍ ഫോണിൽ വിളിച്ചെന്നും എൻ കെ കുര്യൻ പറഞ്ഞു.