ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട്. ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും സംഘം ലക്ഷ്യമിട്ടു. പ്രവാസി വ്യവസായിയാണ് നിർണ്ണായക മൊഴി നൽകിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി.
2017ന് ശേഷം 2023 വരെ മാസ്റ്റർ പ്ലാനുമായി ഡി മണിയും സംഘവും കേരളത്തിൽ ഇടപാടുകൾ ലക്ഷ്യം വെച്ചത്. ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്‌ഐടിയുടെ നീക്കം. വിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ള ആളുകളെക്കുറിച്ചും അന്വേഷണ സംഘം വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഡി മണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിണ്ടിഗൽ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയിൽ നിന്നാണ് എസ്ഐടി കണ്ടെത്തിയത്. ശബരിമലയിൽ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നിൽ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവൻ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതലാണ് ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകൾ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബർ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നൽകിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു.







