'സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇ.ഡി വേണ്ട, കേരളത്തില്‍ സംവിധാനമുണ്ട്'; ജലീലിനെ തള്ളി സഹകരണ മന്ത്രിയും

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കെ.ടി ജലീലിനെ തള്ളി സഹകരണ മന്ത്രി വി.എൻ വാസവനും. സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇ.ഡി പരിശോധന ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ടെന്ന് മന്ത്രി വാസവൻ പറഞ്ഞു. എ.ആർ നഗർ ബാങ്ക് അന്വേഷണ റിപ്പോർട്ട് സർക്കാറിന് കിട്ടിയില്ലെന്നും സഹകരണ മന്ത്രി പറഞ്ഞു.  മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്നും വാസവന്‍ പറഞ്ഞു.

അതേസമയം കെ.ടി ജലീലിന്റെ പ്രസ്താവനകളിൽ സിപിഎമ്മും അതൃപ്തി പ്രകടമാക്കി. സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. സഹകരണ ബാങ്കിൽ ഇ.ഡി അന്വേഷിക്കണമെന്നത് പാർട്ടി നിലപാടിന് എതിരെന്നും സിപിഎം വിലയിരുത്തി. സഹകരണ ബാങ്കിലെ ക്രമക്കേട് ഇ.ഡി അന്വേഷണിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം രംഗത്ത് വന്നത്.

ഇ.ഡി ചോദ്യം ചെയ്തശേഷം ജലീലിന് ഇ.ഡിയിൽ കൂടുതൽ വിശ്വാസം വന്നിരിക്കാമെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹകരണമേഖലയിലെ കാര്യങ്ങൾ ഇ.ഡി കൈകകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സംസ്ഥാനമാണ്. സാധാരണ ഗതിയിൽ ഇത്തരമൊരു ആവശ്യം ജലീൽ ഉന്നയിക്കേണ്ട കാര്യമല്ല. ഇവിടെ ആവശ്യമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പിന്നാലെ മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും ഉണ്ടെന്നും ജലീലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്തിറങ്ങി. ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്ക് എതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ- ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്തു സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാനശ്വാസം വരെ തുടരുമെന്നും ജലീല്‍ പറഞ്ഞു.