ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്കിത് അഭിമാനകരമായ നിമിഷം; യുക്രെയ്ന്‍ വിഷയത്തിലെ സംയുക്ത പ്രഖ്യാപനത്തില്‍ 'കേന്ദ്രസര്‍ക്കാരിനെ' അനുമോദിച്ച് ശശി തരൂര്‍ എംപി

ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്കിത് അഭിമാനകരമായ നിമിഷമെന്ന് ശശി തരൂര്‍ എംപി. യുക്രെയ്ന്‍ വിഷയത്തിലെ സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമെന്ന് തരൂര്‍ പറഞ്ഞു. പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ശശി തരൂര്‍ അറിയിച്ചു. എന്നാല്‍ ജി 20 ഉച്ചകോടി ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.

യുക്രെയ്ന്‍ വിഷയത്തിലെ സംയുക്ത പ്രഖ്യാപനത്തിലാണ് തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ അനുമോദിച്ചത്. യുക്രെയ്ന്‍ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ ശശി തരൂര്‍ അഭിനന്ദനമറിയിച്ചിരുന്നു. സാമൂഹ്യ മാധ്യമമായ എക്സിലൂടെയായിരുന്നു ശശി തരൂര്‍ എംപി പ്രതികരിച്ചത്.

അമിതാഭ് കാന്ത്, നിങ്ങള്‍ ഐഎഎസ് തിരഞ്ഞെടുത്തപ്പോള്‍ ഐഎഫ്എസിന് ഒരു നയതന്ത്രജ്ഞനെ നഷ്ടമായെന്നാണ് ശശി തരൂര്‍ അമിതാഭ് കാന്തിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്.

യുക്രെയ്ന്‍ വിഷയത്തില്‍ 200 മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തിയത്. റഷ്യയുമായും ചൈനയുമായും ഒന്നിലധികം ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തിയെന്നും അമിതാഭ് കാന്ത് പറഞ്ഞു. നീതി ആയോഗ് മുന്‍ സിഇഒ കൂടിയാണ് അമിതാഭ് കാന്ത്. കേരള കേഡറിലെ 1980 ബാച്ച് ഐഎഎസ് ഓഫീസറാണ് അമിതാഭ് കാന്ത്.