പഴക്കടയില്‍ നിന്ന് പത്ത് കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരന്‍; ക്യാമറയില്‍ കുടുങ്ങി

കാഞ്ഞിരപ്പള്ളിയിലെ ഫ്രൂട്‌സ് കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെതിരെ കേസ്. ഇടുക്കി എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബാണ് പ്രതി. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രി കോട്ടയം മെഡിക്കല്‍ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോഷണം.

600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ശിഹാബ് മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങുന്നതിനിടെ ആണ് പൊലീസുകാരന്‍ കടയ്ക്ക് പുറത്ത് വച്ച മാമ്പഴം അടിച്ചു മാറ്റിയത്. വഴിയിരകില്‍ പ്രവര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരന്‍ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാല്‍ കടയുടെ മുകളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല.

രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പള്‍ ഉള്‍പ്പെടെ വ്യക്തമായതാണു പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. മാമ്പഴങ്ങള്‍ പെട്ടിയില്‍നിന്നെടുത്ത് സ്‌കൂട്ടറില്‍ ഇടുന്നതു ദൃശ്യങ്ങള്‍ വ്യക്തമാണ്. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.