തൊടുപുഴയില്‍ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; അമ്മയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്

ഇടുക്കി തൊടുപുഴയില്‍ കഴിഞ്ഞ ദിവസം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അമ്മയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ ശ്വാസകോശത്തില്‍ ജലാംശം കണ്ടെത്തി. ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേ തുടര്‍ന്നാണ് അമ്മയ്ക്ക് എതിരെ കേസെടുത്തത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ കൊരട്ടി സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിയത്.

ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ യുവതി മണിക്കൂറുകള്‍ക്ക് മുമ്പ് പ്രസവിച്ചിരുന്നതായി കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് അവരോട് അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം യുവതി നല്‍കിയില്ല. പിന്നീട് പൊലീസിനെ വിവരം അറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതിയും ഭര്‍ത്താവും സമ്മതിച്ചു.

ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. അതേസമയം ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴി. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ അകന്ന് കഴിയുകയായിരുന്നു. അടുത്തിടെയാണ് യോജിപ്പിലായതെന്നുമാണ് വിവരം.