സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. വളരെ കൃത്യമായ രീതിയിൽ സർവകലാശാലകൾ മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുതെന്നും മന്ത്രി പറഞ്ഞു. സ്വേച്ഛാപരമായ രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്ന് കോടതി ചാൻസലറെ അറിയിച്ചുകൊണ്ടേയിരിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ ദയവായി അട്ടിമറിക്കരുത്. സർവകലാശാലകൾക്ക് പണം നൽകുന്നത് സംസ്ഥാന സർക്കാരാണ്. സർവകലാശാലയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടുത്തേക്കാണ് ആളുകൾ ഓടിയെത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മോഹനൻ കുന്നുമ്മൽ കാര്യമായി കേരള സർവകലാശാലയിൽ വരാറില്ലെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് താൽക്കാലിക ചുമതല മാത്രമാണുള്ളത്. വേണ്ട രീതിയിൽ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് പറയാൻ കഴിയില്ല. കേരള സർവകലാശാലയിൽ കൈകാര്യം ചെയ്യുന്ന വിഷയമല്ല അദ്ദേഹത്തിന്റെ മേഖല. നന്നായി രോഗികളെ നോക്കിയിരുന്ന ആളാണ് മോഹനൻ കുന്നുമ്മൽ. സംഘർഷങ്ങളുടെ പേര് പറഞ്ഞ് മാളത്തിലൊളിക്കുന്നത് അദ്ദേഹത്തിന്റെ താൽപര്യക്കുറവാണ് വെളിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.