വയനാട്ടിൽ കടുവ ചത്തനിലയിൽ; രാധയെ കൊന്ന നരഭോജി കടുവ തന്നെ എന്ന് സ്ഥിരീകരണം

വയനാട് പഞ്ചാരക്കൊല്ലിയിൽ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. എങ്ങനെയാണ് കടുവ ചത്തത് എന്നത് വ്യക്തമല്ലെങ്കിലും കടുവയുടെ ശരീരത്തിൽ മുറിപാടുകളുണ്ട്. കടുവയുടെ ജഡം നിലവിൽ ബേസ് ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്.

കാമറ ദൃശ്യങ്ങൾ പരിശോധിച്ച വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ ഇത് രാധയുടെ മരണത്തിന് കാരണമായ അതെ കടുവയാണ് എന്ന് സ്ഥിരീകരിച്ചു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്.

ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാകാം കടുവ ചത്തതെന്നാണ് നിഗമനം. ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

Read more

അതേസമയം കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്.