വയലാറിന്റെ തേങ്ങാക്കുല, ഒഎന്‍വിയുടെ അടയ്ക്കാ കത്തി, ചിന്ത ഇങ്ങനെ എഴുതിയെങ്കിലും അത്ഭുതപ്പെടാനില്ല; മാപ്രകള്‍ക്ക് വേറെ ജോലിയില്ലേയെന്ന് ജയശങ്കര്‍

യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റുകളെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഏണസ്റ്റോ ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നു പ്രസംഗിച്ചു കയ്യടി നേടിയ ധീരസഖാവാണ് ചിന്താ ജെറോം.
ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓഎന്‍വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അല്‍ഭുതപ്പെടാനില്ലെന്നും ചിന്താ ജെറോമിനു ഡിലിറ്റ് കൂടി നല്‍കാവുന്നതാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മലയാള ചരിത്രത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചിയിതാവിന്റെ പേര് വരെ തെറ്റിച്ചാണ് ചിന്ത ഡോക്ടറേറ്റ് നേടിയതെന്നുള്ള വാര്‍ത്തകളോടുള്ള പ്രതികരണമായാണ് അദേഹം ഇക്കാര്യം കുറിച്ചത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ.് ചങ്ങമ്പുഴയുടെ ‘വാഴക്കുല’യെന്ന കവിതയാണ് വൈലോപ്പള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ ഏക്കാലത്തും പ്രതിപാദിപ്പിക്കുന്ന കവിതയാണ് വാഴക്കുല.

നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത പരാമര്‍ശിച്ചിരിക്കുന്നത്.

കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്റെ ഗൈഡിങ്ങില്‍ വര്‍ഷങ്ങള്‍ എടുത്ത് ചെയ്ത പ്രബന്ധത്തില്‍ ആരും ഈ അബദ്ധം കണ്ടെത്തിയില്ല. എന്നാല്‍, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ചിന്ത നല്‍കുന്ന വിശദീകരണം. ഇതിനെയാണ് ജയശങ്കര്‍ പരിഹസിച്ചത്.

അദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഈ മാപ്രകള്‍ക്ക് വേറെ ജോലിയില്ലേ?
സഖാവ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തില്‍ ‘ഗുരുതരമായ’ തെറ്റുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ‘കണ്ടുപിടിച്ചു’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വാഴക്കുല’ എന്ന വിപ്ലവ കാവ്യം രചിച്ചത് നവോത്ഥാനകാല കവി വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പ്രബന്ധത്തിലുണ്ടത്രേ.

ഏണസ്റ്റോ ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നു പ്രസംഗിച്ചു കയ്യടി നേടിയ ധീരസഖാവാണ് ചിന്താ ജെറോം.
ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓഎന്‍വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അല്‍ഭുതപ്പെടാനില്ല. ചിന്താ ജെറോമിനു ഡിലിറ്റ് കൂടി നല്‍കാവുന്നതാണ്.