വര്‍ക്കലയില്‍ വീടിന് തീപിടിച്ചു, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. എട്ട് മാസം പ്രായമുള്ള കൈകുഞ്ഞ് ഉള്‍പ്പടെയാണ് വെന്തുമരിച്ചത്. ദളവാപുരം രാഹുല്‍ നിവാസില്‍ പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), ഇളയ മകന്‍ അഖില്‍ (29), മൂത്ത മകന്റെ ഭാര്യ അഭിരാമി (25),എട്ട് മാസം പ്രായമുള്ള റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ പ്രതാപന്റെ മൂത്ത മകന്‍ നിഖിലിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിശമന സേനയം വിവരം അറിയിക്കുകയായിരുന്നു. ഇരു നില വീടിന്റെ മുഴുവന്‍ ഭാഗത്തേയ്ക്കും തീ ആളി പടര്‍ന്നിരുന്നു. കാലത്ത് ആറ് മണിയോടെയാണ് തീ അണയ്ക്കാന്‍ സാധിച്ചത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വണ്ടികളും കത്തി നശിച്ചു.

അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവാം എന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിവരം.ഉറങ്ങുന്ന സമയമായതിനാല്‍ വീട്ടുകാര്‍ അപകടം അറിഞ്ഞ് കാണില്ലെന്നാണ് നിഗമനം. എന്നാല്‍ വീടിന് മുന്നില്‍ ഉണ്ടായിരുന്ന ഇരു ചക്ര വാഹനങ്ങള്‍ക്കാണ് ആദ്യ തീ പിടിച്ചതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായി നശിച്ച നിലയിലാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുടെ നില ഗുരുതരമാണ്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍.