ഏറ്റുമാനൂരില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു; കടിയേറ്റവര്‍ നിരീക്ഷണത്തില്‍

കോട്ടയം ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 28നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ വെച്ച് തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.

ആളുകളെ കടിച്ചതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയില്‍ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസമാണ് ചത്തത്. പിന്നാലെ നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷ ബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.

അന്ന് തന്നെ നായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നത് കൊണ്ട്, കടിയേറ്റ വ്യക്തികള്‍ക്കെല്ലാം പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തിരുന്നു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നായയുടെ കടിയേറ്റ ആളുകളെയെല്ലാം കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഏറ്റുമാനൂര്‍ നഗര സഭയുടെ പരിധിയിലുള്ള തെരുവുനായകള്‍ക്കടക്കം പേവിഷബാധ കുത്തിവെപ്പ് നടത്തിയിരുന്നു.