വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; അസമില്‍ പോയി പ്രതിയെ പൊക്കി കേരള പൊലീസ്

കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. അസം സ്വദേശി അബ്ദുര്‍ റഹ്‌മാന്‍ ലസ്‌കര്‍ ആണ് കേസില്‍ പിടിയിലായത്. പന്നിയങ്കര പൊലീസ് ആണ് അസമില്‍ നിന്ന് പ്രതി ലസ്‌കറെ അറസ്റ്റ് ചെയ്തത്. അസം പൊലീസിന്റെ സഹായത്തോടെയായിരുന്നു പ്രതിയെ പിടികൂടിയത്.

വീട്ടമ്മ ആറ് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍ നിന്നാണ് പണം പ്രതി പണം തട്ടിയെടുത്തത്. വീട്ടമ്മ പന്നിയങ്കര പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. കോഴിക്കോട് സ്വദേശിനി ഉപേക്ഷിച്ച നമ്പര്‍ നിലവില്‍ ഉപയോഗിക്കുന്ന ആളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

പ്രതി അസമിലുണ്ടെന്ന് മനസിലാക്കിയ പന്നിയങ്കര പൊലീസ് അസം പൊലീസിന്റെ സഹായവും തേടി. തുടര്‍ന്നാണ് അസമിലെ ഹൈലക്കണ്ടി ജില്ലയില്‍ എത്തി പൊലീസ് പ്രതിയെ പിടികൂടിയത്. വീട്ടമ്മയ്ക്ക് നഷ്ടമായ തുക പൊലീസ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു. പര്തി ബന്ധുവായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ സഹായത്തോടെയായിരുന്നു പണം തട്ടിയത്. ഇയാള്‍ക്കായുള്ള പൊലീസ് അന്വേഷണവും തുടരുന്നുണ്ട്.