'ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തമ്മിലുള്ള കൂടിക്കാഴ്ച മതേതര ഇന്ത്യക്ക് ഭീഷണി'; ആഞ്ഞടിച്ച് എ.എ റഹിം

വര്‍ഗീയ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മിലുള്ള കൂടിക്കാഴ്ച മതേതര ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് എഎ റഹിം എംപി. ഹിന്ദു രാഷ്ട്രം പണിയാന്‍ ആഗ്രഹിക്കുന്ന ആര്‍എസ്എസും ഇസ്ലാം മത റിപ്പബ്ലിക്കായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എന്തു ധാരണയിലാണ് എത്തിയത്? നിഗൂഢമായ കൂടിക്കാഴ്ചയെക്കുറിച്ച് രണ്ട് സംഘടനയും വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

മുസ്ലിം സമുദായത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് വിളിച്ച യോഗത്തില്‍ പങ്കെടുത്തെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വാദം. ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ഇന്ത്യന്‍ മുസ്ലീങ്ങളുടെ പ്രതിനിധിയാകുന്നത്. ചര്‍ച്ചയുടെ ഫലം തൊട്ടുപിന്നാലെ വന്ന കേന്ദ്ര ബജറ്റില്‍ പ്രകടമാണ്. ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നീക്കി വച്ചിരുന്ന 1810 കോടി ഇത്തവണ വെറും 610 കോടിയായി വെട്ടിക്കുറച്ചു.

കഴിഞ്ഞ ബജറ്റില്‍ നീക്കി വച്ച 1810 കോടിയില്‍ വെറും 530 കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് അനുവദിച്ച ബജറ്റ് തുകയും നാല്‍പ്പത് ശതമാനത്തോളം കേന്ദ്രം വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റില്‍ 5200 കോടി രൂപയായിരുന്നത് ഇത്തവണ 3976 കോടി രൂപയായി കുറച്ചു.

സംഘപരിവാരുകാരായ ഗോസംരക്ഷകര്‍ ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്ന അവസ്ഥയിലേക്ക് എത്തി. കൂടിക്കാഴ്ചയെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഒരു ദേശീയ നേതാവ് പോലും പ്രതികരിക്കുന്നില്ല. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണം നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകക്ഷി ഭരണത്തെക്കുറിച്ച് എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നും അദേഹം ചോദിച്ചു.