സംസ്‌ഥാനത്ത്‌ കെട്ടിക്കിടക്കുന്നത് 8506 പോക്‌സോ കേസുകൾ; നീതി ലഭിക്കാനുള്ള കാലതാമസം കാരണം ഇരകൾ പിന്മാറുന്നു

സംസ്‌ഥാനത്ത്‌ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്‌സോ കേസുകളെന്ന് റിപ്പോർട്ട്. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ നിലവിലുള്ളപ്പോഴാണ് ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുന്നതെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. 2023 ജൂലൈ 31 വരെയുള്ള ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടുകളിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഫോറൻസിക് റിപ്പോർട്ടുകൾ നൽകാനും സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലുമുള്ള കാലതാമസമാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇരകൾക്ക് നീതി ലഭിക്കാൻ കാലതാമസം എടുക്കുന്നതിന്റെ പ്രധാന കാരണവും ഇതാണെന്നാണ് വിലയിരുത്തൽ. ഈ കാലതാമസം ഇരകൾ പിന്മാറാൻ നിർബന്ധിതരാകുന്ന സാഹചര്യങ്ങളിലേക്കും നയിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്ത് വിവിധ കോടതികളുടെ കീഴിലായി തീർപ്പുകല്‍പ്പിക്കാത്ത കേസുകളിൽ അധികവും തിരുവനന്തപുരത്തെ കോടതികളിലാണ്. 1,384 കേസുകളാണ് തലസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. എറണാകുളത്തെ കോടതികളിൽ 1,147 കേസുകളും കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകളില്‍ പറയുന്നു. ഇതിനാൽ തന്നെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന പോക്സോ കേസുകളിൽ വളരെ കുറച്ച് കേസുകളില്‍ മാത്രമാണ് കൃത്യമായ നീതി ലഭിക്കുന്നത്.