പത്തനംതിട്ടയിൽ സി.പി.എം പ്രവർത്തകരുടെ സംഘം വയോധികനെ വീട്ടിൽ കയറി വെട്ടി;  പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഇരുപത് പേര്‍ക്ക് എതിരെ കേസ്

പത്തനംതിട്ടയിൽ 71കാരനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. കുറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് വയോധികന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ  20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവിനും സംഘത്തിനുമെതിരെയാണ് കേസ്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വഴി തർക്കത്തെ തുടർന്നായിരുന്നു സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം നടന്നത്. തൊങ്ങലിയിൽ രമണനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ജെസിബി ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ വീടിന്റെ മതിൽ പൊളിച്ചു. പൊലീസ് നോക്കി നിൽക്കെയാണ് മതിൽ പൊളിച്ചു നീക്കിയത്.

രമണന്റെ വീട്ടിന് പുറകിൽ താമസിക്കുന്ന ആറ് വീടുകളിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് രമണന്റെ മകൻ നടരാജ് പറഞ്ഞു. തന്റെ അഞ്ച് മാസം ഗർഭിണിയായ ഭാര്യയും വീട്ടിലുണ്ടായിരുന്നു. 11.45 ഓടെയാണ് സംഘം വീട്ടിലെത്തിയത്. ആദ്യം തോട്ടയെറിഞ്ഞു, അപ്പോൾ തന്നെ ഭാര്യ ബോധംകെട്ട് വീണു. ഭീതിയുടെ സാഹചര്യമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

സംഘം എത്തിയ ഉടനെ തന്നെ പൊലീസിനെ വിളിച്ചു. അവരെത്താൻ വൈകിയെന്നും അവർ നോക്കി നിൽക്കെയാണ് പറമ്പിലെ ഒരു മരം കൂടി വെട്ടിയിട്ടതെന്നും നടരാജ് പറഞ്ഞു. 25 ഓളം പേരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും നടരാജ് വ്യക്തമാക്കി.