ഓണക്കിറ്റ് കൈപ്പറ്റിയത് 68 ലക്ഷം പേര്‍

കേരളത്തിലെ 73 ശതമാനം റേഷന്‍ കാര്‍ഡുടമകളും ഓണക്കിറ്റ് കൈപ്പറ്റി. ആകെ 68,16,931 കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ ശനിയാഴ്ച്ച മാത്രം 4,51,972 കിറ്റുകള്‍ നല്‍കി. എഎവൈ വിഭാഗത്തില്‍ 93, പിഎച്ച്എച്ച് വിഭാഗത്തില്‍ 91, എന്‍പിഎസ് വിഭാഗത്തില്‍ 77 ശതമാനം കാര്‍ഡുടമകളും കിറ്റ് കൈപ്പറ്റി.

ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങി ഉത്സവസീസണുകളില്‍ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റുകള്‍ തയ്യാറാക്കി വില്‍പ്പന നടത്താന്‍ സപ്ലൈക്കോ തീരുമാനിച്ചതായി മന്ത്രി ജി ആര്‍ ആനില്‍ അറിയിച്ചു. സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് 1,000 രൂപ നിരക്കിലുള്ള കിറ്റുകളുടെ വിതരണം. ഉപഭോക്താവിന് ഇഷ്ടമുള്ള ഇനങ്ങള്‍ കൂടി ഇതില്‍ തെരഞ്ഞെടുക്കാം.

സംസ്ഥാനത്തെ മുന്‍ഗണേനതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പിന് പകരം സെപ്റ്റംബര്‍ അവസാനം മുതല്‍ റാഗിപ്പൊടി വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷന്‍ കടകള്‍ വഴിയും മറ്റ് ജില്ലകളില്‍ ഒരു പഞ്ചായത്തില്‍ ഒരിടത്തുമാകും റാഗി വിതരണം നടത്തുക.