കേരളത്തില്‍ 5ജി സേവനം അടുത്ത വര്‍ഷം മുതല്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ ഉള്‍പ്പെടെ 5ജി അടുത്തവര്‍ഷം ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അനുകൂല അന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ മാറ്റം വേണം. സേവനങ്ങള്‍ മത്സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. ഭൂരിഭാഗവും തദ്ദേശീയസാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് ഇന്ന് ഒന്നു മുതല്‍ 5ജി സേവനം ലഭ്യമാകും. രാവിലെ 10-ന് ന്യൂഡല്‍ഹി പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരിക്കും പ്രഖ്യാപനം. തുടക്കത്തില്‍, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക.

5 ജി സേവനം പൊതുജനങ്ങള്‍ക്ക് എന്ന് ലഭ്യമാകും, നിരക്ക് എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗാദാനം.

4ജി-യെക്കാള്‍ 100 മടങ്ങ് വേഗത്തില്‍ വേഗത നല്‍കാന്‍ 5ജി-ക്ക് കഴിയും. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാനും ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ആളുകളെ സഹായിക്കും.