ഇൻഡോർ സ്‌റ്റേഡിയം, നീന്തൽകുളം എന്നിവ പ്രവർത്തിക്കാം; കൂടുതൽ ഇളവുകൾ അറിയിച്ച് മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളിൽ ഇനിമുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതി. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ച പുതിയ ഇളവുകൾ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

50 ശതമാനം പേർക്ക് മാത്രമായിരിക്കും ഹോട്ടലുകളിലും ബാറുകളിലും പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം. എ.സി പ്രവർത്തിപ്പിക്കാനും പാടില്ല. ഇൻഡോർ സ്‌റ്റേഡിയം, നീന്തൽകുളം എന്നിവ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ തിയേറ്റർ തുറക്കുന്നതിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും പറഞ്ഞു.

സ്‌കൂളുകളിൽ ആവശ്യമായ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണി ഒക്‌ടോബർ 20 ന് മുമ്പ് തീർക്കണം. ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണം. ഓരോ സ്‌കൂളിനും ഡോക്ടറെ നിശ്ചയിക്കുകയും അവർ കൃത്യമായ ദിവസങ്ങളിൽ വിദ്യാലയം സന്ദർശിക്കുകയും വേണം. പി.ടി.എകൾ വേഗം പുനഃസംഘടിപ്പിക്കണം – തുടങ്ങിയ നിർദേശങ്ങൾ മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂൾ ബസുകളുടെ സുരക്ഷതത്വം പൊലീസ് ഉറപ്പാക്കുമെന്നും പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ നഷ്ടം പരിഹാരം ഉടൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നതിൽ വരുത്തിയ വ്യത്യാസം കൂടി പരിഗണിച്ച് തുക കൈമാറുമെന്നും ഓൺലൈനായി രേഖകൾ സജ്ജമാക്കിയതിനാൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നത് പ്രകാരം ഉടൻ തന്നെ നഷ്ടപരിഹാരം നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.

പുറത്തിറങ്ങാൻ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവരോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ കോവിഡ് വന്നു മാറിയവർക്കോ മാത്രമമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂവെന്ന് മുൻനിബന്ധ ഒഴിവാക്കിയെന്നും വാക്‌സിനേഷൻ 90 ശതമാനം എത്തിയ സാഹചര്യത്തിലാണ് നിബന്ധന മാറ്റിയതെന്നും പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിനേഷൻ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.