തൃശൂരിൽ സൈക്കിളിൽ പോയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മാലിന്യക്കുഴിയില്‍ വീണ് മരിച്ചു

തൃശൂരിൽ സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോളാണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം വീട്ടില്‍ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരം ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളം കയറിക്കിടക്കുകയായിരുന്നു മാലിന്യക്കുഴിയില്‍. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് നിഗമനം.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊട്ടേക്കാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജോണ്‍ പോള്‍.