'സര്‍വീസില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല'; ആര്‍ ശ്രീലേഖയ്ക്ക് എതിരെ കാനം രാജേന്ദ്രന്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വീസില്‍ ഇരുന്ന സമയത്ത് എന്തുകൊണ്ടാണ് ആരോപണങ്ങളെ കുറിച്ച് പറയാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആരോപണം കേസന്വേഷണത്തെ ബാധിക്കുമോ എന്ന് അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വീസില്‍ ഇരുന്നപ്പോള്‍ പറയാന്‍ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥര്‍ക്കുള്ള അസുഖമാണ് വെളിപ്പെടുത്തല്‍. ഇത്തരം ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ആര്‍ ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശപ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ഈ വീഡിയോ പൊലീസ് പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ പുറത്തു വിട്ട വീഡിയോയിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുസുമം ജോസഫ് പരാതി നല്‍കിയത്.

ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണ്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയതെന്ന് പറയുന്ന കത്ത് അയാളല്ല എഴുതിയത്. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു.