‘വീഡിയോ ഓൺ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’: അധ്യാപിക ഓൺലൈൻ ക്ലാസിന് ശേഷം കുഴഞ്ഞു വീണു മരിച്ചു

ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികളെ കാണാൻ വീഡിയോ കാൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപിക ക്ലാസിന് ശേഷം കുഴഞ്ഞു വീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽ പി സ്കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവി (47) ആണ് മരിച്ചത്.

ബുധനാഴ്ച്ച രാത്രി 7.30 നാണ് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. ‘വീഡിയോ ഓൺ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’ എന്ന് പറഞ്ഞായിരുന്നു അധ്യാപിക വീഡിയോ കോൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടത്. ശേഷം ഓരോ കുട്ടികളുമായി സംസാരിച്ചു.

ചുമയും ശ്വാസംമുട്ടുമുണ്ടെന്ന് പറഞ്ഞ് ടീച്ചർ പെട്ടെന്ന് ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു. ശേഷം അതേ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. ക്ലാസിനിടയിൽ പതിവില്ലാതെ ടീച്ചർ ചുമയ്ക്കുന്നത് കേട്ട് എന്താണ് പറ്റിയതെന്ന് വിദ്യാർത്ഥികൾ ചോദിച്ചിരുന്നു. തണുപ്പടിച്ചതാണെന്നും കുഴപ്പമില്ലെന്നുമായിരുന്നു ടീച്ചറുടെ മറുപടി. ശേഷം വിദ്യാർത്ഥികൾക്ക് ഹോം വർക്കും നൽകിയാണ് മാധവി ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.

ഈ സമയത്ത് ടീച്ചർ വീട്ടിൽ തനിച്ചായിരുന്നു. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം ഉള്ളതായി പറഞ്ഞിരുന്നു. രതീഷ് വീട്ടിലെത്തിയപ്പോൾ മാധവി നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ ടി ബാബുവാണ് ഭർത്താവ്. രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ എന്നിവരാണ് സഹോദരങ്ങൾ.

സി.മാധവി എന്ന അധ്യാപിക ഓൺലൈൻ ക്‌ളാസിനിടെ പതിവില്ലാതെ വിദ്യാർത്ഥികളോട് പറഞ്ഞ വാചകം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വായിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു എന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. “ചുമയുള്ളതിനാൽ ബാക്കി അടുത്ത ക്‌ളാസിലെടുക്കാം എന്ന് പറഞ്ഞ് ഹോംവർക്കും നൽകിയ ശേഷമാണ് മാധവി ടീച്ചർ ക്‌ളാസെടുക്കുന്നത് അവസാനിപ്പിച്ചതത്രെ.
മാധവി ടീച്ചർ ഇന്ന് നമ്മോടൊപ്പം ഇല്ല. ആ ക്‌ളാസിന് പിന്നാലെ വിട പറഞ്ഞു. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ടീച്ചർ ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. മാധവി ടീച്ചർക്ക് ആദരാഞ്ജലികൾ,” മന്ത്രി കുറിച്ചു.