'സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനം'; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ കെ സി വേണുഗോപാല്‍

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കാത്തതിലും വേണുഗോപാല്‍ പ്രതികരിച്ചു. ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി എത്തണമായിരുന്നു. എല്ലാവരും ഒന്നിച്ചു പോകേണ്ട കാലമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്തുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് പുതിയ ശൈലീമാറ്റം ഉണ്ടാക്കുകയാണ് ചിന്തന്‍ ശിബിരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിന് എതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂറും രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ല. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ നീറി നില്‍ക്കുന്നുണ്ട്.എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തിലായാലും ഈ നിയമനം പിന്‍വലിക്കണം. ഇക്കാര്യത്തില്‍ സമരം വേണോയെന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും എ എ ഷുക്കൂര്‍ പറഞ്ഞിരുന്നു.

സിറാജിലെ മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് വീണ്ടും സര്‍വീസില്‍ പ്രവേശിച്ച ശ്രീറാമിനെ ആരോഗ്യവകുപ്പില്‍ നിയമിക്കുകയായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ ആലപ്പുഴ കളക്ടറായി നിയമനം നല്‍കിയിരിക്കുന്നത്.