'മാപ്പ് പറയേണ്ട സാഹചര്യമില്ല'; എം.എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് എ. വിജയരാഘവന്‍

കെ കെ രമയ്ക്ക് എതിരെ എം എം മണി നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവന്‍. പരാമര്‍ശത്തില്‍ തെറ്റില്ലെന്നും മാപ്പു പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതോടെ വിഷയം തീര്‍ന്നുവെന്നം വിജയരാഘവന്‍ പറഞ്ഞു.

അതേസമയം എം എം മണിക്കെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ രംഗത്തത്തി. എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. അദ്ദേഹത്തെ നിയന്ത്രിക്കണമോ എന്ന് സിപിഐഎം തീരുമാനിക്കണം. എം എം മണി പ്രസ്താവന പിന്‍വലിച്ചാല്‍ അത് കമ്മ്യൂണിസ്റ്റ് നടപടിയാണെന്നും ആനി രാജ പറഞ്ഞു.

പരാമര്‍ശം തള്ളി സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. ഗ്രാമീണ ഭാഷ ഉപയോഗിക്കുന്ന ആളാണ് മണി. അദ്ദേഹത്തിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ വിവാദ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിന് ഇടയിലായിരുന്നു എം.എം. മണിയുടെ വിവാദ പരാമര്‍ശം. ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു, മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, താന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു തങ്ങളാരും ഉത്തരവാദികളല്ലെന്നുമായിരുന്നു വിവാദ പരാമര്‍ശം.