'അവധി പ്രഖ്യാപനത്തില്‍ തെറ്റ് സംഭവിച്ചിട്ടില്ല'; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് കളക്ടര്‍ രേണു രാജ്

കനത്ത മഴയെ തുടര്‍ന്നുള്ള അവധി പ്രഖ്യാപനം ആശയക്കുഴപ്പം ഉണ്ടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. അവധി പ്രഖ്യാപിച്ചതില്‍ തെറ്റുണ്ടായിട്ടില്ല. പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ അന്ന് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചതെന്നും കളക്ടര്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായത് മനസ്സിലാക്കുന്നു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രേണുരാജ് പറഞ്ഞു. ഓഗസ്റ്റ് 4നാണ് കളക്ടറുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്ന് ജില്ലയില്‍ ആശയക്കുഴപ്പമുണ്ടായത്. അന്ന് രാവിലെ 8.25നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അവധി പ്രഖ്യാപനം വന്നപ്പോഴേക്കും പലയിടത്തും വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ എത്തിയവരെ മടക്കി അയക്കേണ്ടതില്ലെന്നും കളക്ടര്‍ അറിയിച്ചിരുന്നു. രാത്രിയില്‍ ആരംഭിച്ച മഴ നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടെന്നുമാണ് കളക്ടര്‍ അറിയിച്ചത്.

Read more

സംഭവത്തെ തുടര്‍ന്ന് രേണുരാജിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് കളക്ടറുടെ നടപടിക്ക് എതിരെ രംഗത്തെത്തിയത്.