'ദേശീയപാതയില്‍ മാത്രമല്ല, സംസ്ഥാനത്തെ റോഡുകളിലും കുഴികളാണ്'; ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്ന് വി ഡി സതീശന്‍

ദേശീയപാതയില്‍ മാത്രമല്ല സംസ്ഥാനത്തെ റോഡുകളിലും കുഴികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഴികളടയ്ക്കാതെ ടോള്‍ പിരിവ് അനുവദിക്കരുത്. ഇക്കാര്യം എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരോട് ആവശ്യപ്പെടും. ടോള്‍ നികുതിയല്ല, സേവനത്തിന് നല്‍കുന്ന അധിക തുകയാണെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളിലെ കുഴികള്‍ അടയ്ക്കുന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്വം കാണിക്കണം. ഗ്യാരന്റിയുള്ള റോഡുകളില്‍ കരാറുകാരനെ കൊണ്ട് കുഴിയടയ്പ്പിക്കേണ്ടതാണ്. നെടുമ്പാശ്ശേരി ദേശീയപാതയില്‍ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഹോട്ടല്‍ ജീവനക്കാരനായ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കുഴിയില്‍ വീണ് തെറിച്ച ഹാഷിമിന്റെ ദേഹത്തുകൂടി മറ്റൊരു വാഹനം കയറി പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. നിര്‍മ്മാണ കരാറുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു.

ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. ദേശീയപാത അതോറിറ്റി കരാറുകാരെ ഭയക്കുന്നു. ഏതു വകുപ്പിന്റെ റോഡായാലും ഏത് സര്‍ക്കാരിന്റെ റോഡായാലും അപകടമുണ്ടാവാന്‍ പാടില്ല. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാന്‍ സാധിക്കില്ല. റോഡ് പരിപാലനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. കേരളത്തിലെ കേന്ദ്രമന്ത്രി അതിനായി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.