'വാറന്റ് ആമസോണ്‍ കാട് കത്തിയതിനെതിരായ സമരത്തിനാണെന്ന് കരുതി'; എ എ റഹീമിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്ത ന്യൂസ്ഫീഡില്‍ കണ്ടപ്പോള്‍ പ്രത്യേകിച്ച് യാതൊരു കൗതുകവും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്. വല്ല ആമസോണ്‍ കാട് കത്തിയതിനെതിരായ സമരത്തില്‍ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത് എസ്എഫ്‌ഐയുടെ സമരാഭാസത്തിന്റെ ഭാഗമായി കേരള സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് സര്‍വ്വീസ് മേധാവി പ്രൊഫസര്‍ വിജയലക്ഷ്മിയെ അന്യായമായി തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തതിനാണ്. ഇതാണ് സിപിഎമ്മിന്റെ സമരസംസ്‌കാരം. ഇവര്‍ തന്നെയാണ് സ്വാതന്ത്ര്യത്തെപറ്റിയും, സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെ പറ്റിയും പറയുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘DYFI അഖിലേന്ത്യ പ്രസിഡന്റ് AA റഹീമിന് അറസ്റ്റ് വാറണ്ട്’

ഈ വാര്‍ത്ത ന്യൂസ്ഫീഡില്‍ കണ്ടപ്പോള്‍ പ്രത്യേകിച്ച് യാതൊരു കൗതുകവും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്. വല്ല ആമസോണ്‍ കാട് കത്തിയതിനെതിരായ സമരത്തില്‍ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയത്. എന്തായാലും കേരളത്തില്‍ പിണറായി രാജ ഭരിക്കുന്നതിനാല്‍ ശ്രീ റഹീമിനു ഇവിടുത്തെ ജനകീയ പ്രശ്‌നങ്ങളില്‍ സമരം ചെയ്യാനുള്ള ധൈര്യമില്ല, മാത്രമല്ല സര്‍ക്കാര്‍ കൊള്ളരുതായ്മകള്‍ ന്യായികരിക്കുന്ന പ്രധാന തിലകമാണ് താനും അദ്ദേഹം. ന്യായീകരണം IPC കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണ്! അല്ലെങ്കില്‍ ഒരായിരം ജീവപര്യന്തം മിനുമം കിട്ടേണ്ടുന്ന ആളാണ്.

പറഞ്ഞ് വന്നത് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത് SFIയുടെ സമരാഭാസത്തിന്റെ ഭാഗമായി കേരള സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് സര്‍വ്വീസ് മേധാവി പ്രൊഫസര്‍ വിജയലക്ഷ്മിയെ അന്യായമായി തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ്. ഇതാണ് CPMന്റെ സമരസംസ്‌കാരം. ഇവര്‍ തന്നെയാണ് സ്വാതന്ത്ര്യത്തെപറ്റിയും, സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെ പറ്റിയും പറയുന്നത്…