'മോദിക്ക് വേണ്ടി പാക്കേജ് പ്രഖ്യാപിച്ച ആള്‍ ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ നോക്കേണ്ട'; എം.എം യൂസഫലിയുടെ പേര് പറയാതെ ആഞ്ഞടിച്ച് കെ.എം ഷാജി

പ്രമുഖ വ്യവസായിയായ എം എ എം എ യൂസഫലിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാളാണ് യൂസഫലി. യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ലീഗിനെ വിലക്ക് വാങ്ങാന്‍ ശ്രമിക്കേണ്ടന്നുമായിരുന്നു കെ എം ഷാജി പറഞ്ഞത്.

എം എ യൂസഫലിയുടെ പേര് പറയാതെയായായിരുന്നു കെ എം ഷാജിയുടെ വിമര്‍ശനം. ലോക കേരള സഭയില്‍ യൂസഫലി പ്രതിപക്ഷത്തെ വിമര്‍ശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തല്‍.

നിങ്ങള്‍ക്ക്  യോഗിയെ തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. ചങ്ങായിയെ നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും. ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്.

പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ നിങ്ങളാര്? ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്’- എന്നാണ് കെഎം ഷാജി പറഞ്ഞത്.