'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്'; ഒര്‍ജിനല്‍ കാര്‍ഡ് മുന്നറിയിപ്പില്‍ വി ഡി സതീശന് എം വി നികേഷ് കുമാറിന്റെ മറുപടി

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന മുന്നറിയിപ്പിന് അതേ നാണയത്തില്‍ പരിഹാസ മറുപടിയുമായി മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎം നവമാധ്യമ മേധാവിയുമായ എം വി നികേഷ് കുമാര്‍. ‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്നാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള നികേഷിന്റെ മറുപടി. തനിക്കെതിരെ ദിവസവും പത്ത് വ്യാജ പ്രചാരണ കാര്‍ഡുകള്‍ എകെജി സെന്ററിലിരുന്ന് അടിച്ചിറക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എംവി നികേഷ് കുമാറിനെ ലക്ഷ്യമിട്ടി പറഞ്ഞത്.

അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒരു ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന് എന്നും നികേഷ് കുമാറിന്റെ പേര് പറയാതെ സതീശന്‍ പറഞ്ഞിരുന്നു. ഒരു ഒറിജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന സതീശന്റെ മുന്നറിയിപ്പിനാണ് ‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്ന തരത്തിലുള്ള പരിഹാസ പ്രതികരണം നികേഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്.

വിഡി സതീശന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നികേഷ് കുമാറിന്റെ പ്രതികരണം. വി ഡി സതീശന്റെ മുന്നറിയിപ്പ് വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെയാണ്.

Read more

‘ഞാന്‍ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുകയാണ്. സി.പി.എമ്മിന്റെ ഒരാള്‍ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുന്നുണ്ടല്ലോ. കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം ഞാന്‍ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാര്‍ഡ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന 16 വര്‍ഷവും സി.പി.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടില്‍ കൊണ്ട് പോകുകയായിരുന്നോ? ഞാന്‍ നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററില്‍ നിങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന്’