'സതീശന്‍ ഇന്നലെ പൂത്ത തകര, ഞാന്‍ വര്‍ഗീയ വാദിയാണെന്ന് ചെന്നിത്തലയോ കെസിയോ ആന്റണിയോ പറയുമോ?'; എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തെറ്റിച്ചത് മുസ്ലിം ലീഗെന്നും വെള്ളാപ്പള്ളി നടേശന്‍

ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ ആണ് തനിക്കെതിരെ പറഞ്ഞതെന്നും താന്‍ വര്‍ഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ കെ സി വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ, അപ്പോള്‍ അംഗീകരിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാന്തപുരം ഇരുന്ന വേദിയില്‍ അദ്ദേഹം തന്നെ സതീശനെ തിരുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ കോണ്‍ഗ്രസിന് എതിരല്ലെന്നും നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും തന്നെ വേട്ടയാടുകയാണെന്നും ഈഴവരെ തകര്‍ക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇന്നലെ പൂത്ത ഒരു തകരയുണ്ട് സതീശന്‍. ഞാന്‍ അതിനെ പറ്റി പറയുന്നില്ല. അപ്രസക്തന്‍. അദ്ദേഹമാണ് ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാന്‍ വര്‍ഗീയവാദിയാണെന്ന്. അതിനുള്ള മറുപടി കാന്തപുരം തന്നെ പറഞ്ഞിട്ടുണ്ട്. സതീശനെ പരസ്യമായി താക്കീത് നല്‍കി. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും കെസിയും ഞാന്‍ വര്‍ഗീയവാദിയാണെന്ന് പറയട്ടേ.

എന്‍എസ്എസ്സിനെ, എസ്എന്‍ഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ലീഗ് തങ്ങളെ അകറ്റിനിര്‍ത്തിയെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. താന്‍ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വര്‍ഗീയതെയെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്‍എസ്എസ്സിനെ, എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാനകണ്ണി ലീഗ് നേതൃത്വമാണ്. ലീഗാണ് ഞങ്ങള്‍ തമ്മില്‍ യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തമ്മില്‍ അകറ്റിനിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത്. ഭരണത്തില്‍ വന്നിട്ട് ഒരു പരിഗണനയും തന്നില്ല. ഈ അവഗണനയെല്ലാം അനുഭവിച്ചിട്ട് എവിടെയെത്തി. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ള വരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തി. ഞാന്‍ മുസ്ലിം വിരോധിയല്ല. മുസ്ലിം സമുദായത്തിന് വിരോധമായിട്ട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.

മലപ്പുറത്തെ തന്റെ സംസാരത്തെ വക്രീകരിച്ച് വര്‍ഗീയവാദിയാക്കി മാറ്റിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തയൊണ് താന്‍ എതിര്‍ത്തത്. എന്നെ വര്‍ഗീയവാദിയാക്കുക, ആടിനെ പട്ടിയാക്കി പേപട്ടിയാക്കി തല്ലിക്കൊല്ലുക എന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Read more

സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനില്‍ക്കുന്നത് കാലഘട്ടത്തിന് എതിരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ സമവാക്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ‘നായാടി മുതല്‍ നസ്രാണി വരെ’ എന്ന പുതിയ മുദ്രാവാക്യം കഴിഞ്ഞദിവസമാണ് വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയത്. നേരത്തെ ‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്നതായിരുന്നു മുദ്രാവാക്യമെങ്കില്‍, ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ ക്രൈസ്തവ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കണമെന്ന നിലയിലേക്ക് മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.