'സ്വപ്‌ന സുരേഷിനെ കുറിച്ചാണ് പൊലീസ് ചോദിക്കുന്നത്'; അശ്ലീല വീഡിയോ കേസില്‍ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയില്‍ വിട്ടു

വ്യാജ അശ്ലീലോ വീഡിയോ കേസില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം തന്റെ കേസിനെ കുറിച്ചല്ല മറിച്ച് സ്വപ്‌ന സുരേഷിനെ കുറിച്ചാണ് പൊലീസ് ചോദിക്കുന്നതെന്ന് നന്ദകുമാര്‍ പ്രതികരിച്ചു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് ജീവനക്കാരി നല്‍കിയ പരാതിയിലാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
ഇത്തരം വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ ഈ യുവതിയെ മാനസികമായി പീഡിപ്പിക്കുകയും ഒടുവില്‍ കാക്കനാട് സ്വദേശിയായ ഇവര്‍ സ്ഥാപനം വിട്ടിറങ്ങിയെന്നുമാണ് പരാതി. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം, മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.