'വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല'; ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവുസഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു. ആറാഴ്ചക്കുള്ളില്‍ പിഴത്തുക കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കണം.

ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്ന കോടതി പറഞ്ഞു. ഇത് തികച്ചും ബാലിശമായ കേസാണെന്നും പൊതുതാത്പര്യമല്ല, പ്രശസ്തി താത്പര്യമാണ് ഹര്‍ജിക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി.

കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പിലാണ് ഹര്‍ജി നല്‍കിയത്. പണം നല്‍കി സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുക്കമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണ് നിലവിലുള്ളതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.