'ക്യാപ്റ്റനല്ല, മുന്നണി പോരാളി'; കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണ് ഉള്ളതെന്ന് വി.ഡി സതീശന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ തന്നെ ക്യാപ്റ്റന്‍ എന്ന് വിളിച്ചവരെ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ ക്യാപ്റ്റനല്ല, പടയില്‍ ഒരു മുന്നണിപ്പോരാളി മാത്രമാണ്. ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അതില്‍ ഒരു പരിഹാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോരാളികളെല്ലാം ക്യാപ്ടന്മാരല്ലെന്നും കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തൃ്ക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല, സിപിഎമ്മിന്റെയും വോട്ട് യുഡിഎഫിന് ലഭിച്ചു. ട്വന്റി ട്വന്റിയുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജനവിധി എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ് ഇടതുപക്ഷത്തോട് പറയാനുള്ളത്. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. വെല്ലുവിളിച്ചാല്‍ ആരായാലും പരാജയപ്പെടും. സ്ഥാനാര്‍ത്ഥിയെ മാത്രം അടിസ്ഥാനമാക്കിയല്ല യുഡിഎഫിന്റെ വിജയം. തൃക്കാക്കര യുഡിഎഫിന്റെ മണ്ഡലമാണെന്നതും, ചിട്ടയായ പ്രവര്‍ത്തനവും പിടി തോമസിന്റെ ഓര്‍മ്മയും സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യതയും എല്ലാം വിജയത്തിന്റെ അടിസ്ഥാനമാണെന്നും വി ഡി സതാശന്‍ പറഞ്ഞു.

കെ വി തോമസ് ഉള്‍പ്പെടെ ആരെയും വേട്ടയാടാനില്ല. അദ്ദേഹത്തെ തിരുത തോമയെന്ന് വിളിച്ച് ആക്ഷേപിച്ചത് സിപിഎമ്മുകാരാണ്. അവരല്ലേ ആ പേരിട്ടത്. അന്നൊന്നും അത് വംശീയ അധിക്ഷേപമാകാതിരുന്നത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.