'ഒരു പാര്‍ട്ടിയോടും അടുപ്പമോ വിരോധമോ ഇല്ല'; മെത്രാപ്പൊലീത്തയുടെ ബി.ജെ.പി അനുകൂല പ്രസ്താവന തള്ളി കാതോലിക്കാ ബാവാ

കുന്നംകുളം ഭദ്രാസാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ ബി.ജെ.പി അനുകൂല നിലപാട് തള്ളി പരിശുദ്ധ ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു പാര്‍ട്ടിയോടും അടുപ്പമോ വിരോധമോ ഇല്ല.

മതേതരത്വത്തില്‍ ഊന്നുന്ന ഏതുപാര്‍ട്ടിയും സഭയുടെ സുഹൃത്തായിരിക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ സഭയിലുണ്ട്. സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കേണ്ടത് ബാവയോ വക്താക്കളോ മാത്രമാണന്നും കാതോലിക്കാ ബാവാ പറഞ്ഞു.

ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നായിരുന്നു മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ അഭിപ്രായം.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന പൊതുനിലപാട് ശരിയല്ല. കല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ താനടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ അക്രമികള്‍ മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

ബിജെപി നേതാവ് എന്‍. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്തയുടെ മോദിയെ പുകഴ്ത്തി സംസാരിച്ചത്. ആളുകളുടെ വ്യക്തിത്വം വികസനമാണ് ആര്‍ എസ് എസ് ലക്ഷ്യമെന്നാണ് താന്‍ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍ എസ് എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു.