'മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വെക്കാന്‍ പറയലല്ല എന്റെ ജോലി'; റീത്ത് വെയ്ക്കലും മന്ത്രിമാരുടെ വീട് കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ലെന്ന് വി ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സമരത്തെ തള്ളിപ്പറഞ്ഞു

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നേരെ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതിയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ലെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ചികിത്സാ പിഴവില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ശസ്ത്രക്രിയയ്‌ക്കെത്തിയ സ്ത്രീയുടെ വയറ്റില്‍ 5 വര്‍ഷമായി കത്രിക മറന്നുവെച്ച വണ്ടാനത്തെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു.

ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ റീത്ത് വെച്ചതടക്കം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശത്തോടെ ചെയ്തതാണ് എന്നായിരുന്നു മന്ത്രിമാരായ വീണാ ജോര്‍ജിന്റെയും വി ശിവന്‍കുട്ടിയുടെയും പ്രതികരണം. ഇതിന് മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വെക്കാന്‍ പറയലല്ല എന്റെ ജോലിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറുപടി നല്‍കി. തനിക്ക് നേരിട്ട സമാന അനുഭവം മന്ത്രിമാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണോയെന്നും വി ഡി സതീശന്‍ തിരിച്ചടിച്ചു.

Read more

തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കും പറവൂരിലെ സ്വകാര്യ വസതിയിലേക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നുവെന്ന് പറഞ്ഞ സതീശന്‍ ഇത് മന്ത്രിമാരുടെ നിര്‍ദേശത്തോടെയായിരുന്ന എന്നും ചോദിച്ചു. ഔദ്യോഗിക വസതിയിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും പറവൂരിലെ വീട്ടില്‍ തന്നെ കാണാന്‍ വന്നവരെ മര്‍ദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം, വീടിനകത്ത് ഉണ്ടായിരുന്നവര്‍ക്കെതിരെയും നിവേദനം നല്‍കാന്‍ വന്നവര്‍ക്കെതിരെയുമാണ് അന്ന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
റീത്ത് വെക്കുന്നതും കൊലവിളി നടത്തുന്നതുമായ രീതികള്‍ തങ്ങളുടേതല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.