'എം.എം മണി സഭയില്‍ വരാതിരുന്നത് പേടിച്ചിട്ട്'; ടി.പിയെ സി.പി.എം ഇപ്പോഴും ഭയക്കുന്നുവെന്ന് കെ.കെ രമ

വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ എംഎല്‍എ എം എം മണി ഇന്ന് നിയമസഭയില്‍ എത്താതിരുന്നത് പേടിച്ചിട്ടാണെന്ന് കരുതുന്നുവെന്ന് എംഎല്‍എ കെ കെ രമ. നിയമസഭയിലടക്കം ടി പി ചന്ദ്രശേഖരന്‍ ഇപ്പോഴും ജീവിക്കുകയാണ്. അദ്ദേഹത്തെ സിപിഎം ഇപ്പോഴും ഭയപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ക്ക് വിമര്‍ശനങ്ങളെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ കഴിയാത്തതെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു.

വിധവ എന്ന വിധി കല്‍പിച്ച ആളുകള്‍ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പറഞ്ഞതില്‍ തെല്ലും കുറ്റബോധമില്ലാതെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ അതിനെ ന്യായീകരിക്കുകയാണ്. പറഞ്ഞത് ശരിയാണെന്നാണ് ഭരണപക്ഷത്തെ എംഎല്‍എമാര്‍ പറയുന്നതെന്നും രക്തസാക്ഷികളെ ആരും അധിക്ഷേപിക്കരുതെന്നാണ് തന്റെ നിലപാടെന്നും രമ കൂട്ടിച്ചേര്‍ത്തു.

അതേസമയം മണി മാപ്പുപറയണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയില്‍ പ്രതിഷേധിച്ചു. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ മാത്രമേ മാറ്റാന്‍ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. തുടര്‍ന്ന് സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. അതേസമയം പരാമര്‍ശത്തില്‍ തെറ്റില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരെയും അപമാനിക്കണം എന്ന് മണി ഉദ്ദേശിച്ചിട്ടില്ല. എം.എം.മണിയുടെ പ്രസംഗം കേട്ടെന്നും അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.