'പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ ആള്‍, മറുപടി അര്‍ഹിക്കുന്നില്ല, രാജാവിനോട് ചോദിച്ച് മനസ്സിലാക്കട്ടെ': ഗവര്‍ണര്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ അടുത്ത് ആളാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടി. വിഡി സതീശന്‍ സര്‍ക്കാരിന്റെ അടുത്ത ആളാണ്. അദ്ദേഹത്തിന് കാര്യങ്ങള്‍ രാജാവിനോട് ചോദിച്ച് മനസ്സിലാക്കാമല്ലോ എന്നും ഗവര്‍ണര്‍ പരിഹസിച്ചു.

സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ടെന്നും, അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ലെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. പ്രസിഡന്റിന് ഡി ലിറ്റ് നല്‍കണമെന്നത് ഗവര്‍ണര്‍ വിസിയുടെ ചെവിയില്‍ പറയേണ്ട കാര്യമല്ല. ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

അതേസമയം സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. തനിക്ക് ആരോടും പ്രശ്നങ്ങളില്ല. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. അതീവഗൗരവമുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ നിശ്ശബ്ദനായി പോയി. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാല്‍ ഇത് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പറയുന്നവര്‍ പറയട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചഴിക്കരുത്. അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നവര്‍ക്ക് അക്കാര്യത്തില്‍ ലജ്ജ തോന്നണമെന്നും ഗവര്‍ണര്‍ പറഞ്ഞു.