'കോട്ടയത്തെ കൊലപാതകം പൊലീസിന് അപമാനം'; സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു എന്ന് വി.ഡി സതീശന്‍

കോട്ടയത്തെ യുവാവിന്റെ കൊലപാതകം പൊലീസിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്ന് സതീശന്‍ ആരോപിച്ചു. ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന് ആണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഗുണ്ടകളെ സംരക്ഷിക്കുകയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുണ്ടകള്‍ക്കെതിരെ പൊലീസ് കേസെടുത്താല്‍ അത് ഇല്ലാതാക്കാന്‍ സിപിഎം നേതൃത്വം ഇടപെടുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് ഗുണ്ടാരാജ് ആണ് നടക്കുന്നത്. സര്‍ക്കാര്‍ പരാജയമാണ് എന്നും കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് മരിച്ചത്. കോട്ടയം സ്വദേശിയായ കെ.ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ ടി ജോമോന്‍ എന്നാണ് വിവരം.

ഷാന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പൊലീസുകാരോടെ ഇയാളെ ഞാന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ കെ.ടി ജോമോനെ നഗരത്തില്‍ നിന്നും തന്നെ പൊലീസ് പിടികൂടുകയും ചെയ്തു.