'കോടിയേരി അമരത്തേക്ക്': പാർട്ടിക്ക് മുമ്പേ പ്രഖ്യാപനം നടത്തി ഷാഹിദ കമാൽ

കോടിയേരി ബാലകൃഷ്ണന്‍ സിപിഐ (എം) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് അഭിനന്ദനവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ‘അഭിവാദ്യങ്ങൾ പ്രിയ സഖാവേ’ എന്ന കുറിപ്പോടെ ഷാഹിദ കമാല്‍ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ, ‘വീണ്ടും പ്രസ്ഥാനത്തിന്റെ അമരത്തേയ്ക്ക്’ എന്ന് എഴുതിയ കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്ററും ചേർത്തിട്ടുണ്ട്.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംബന്ധിച്ച തീരുമാനം ഇന്ന് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായേക്കും. 2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം മാർച്ചിൽ നടക്കാനിരിക്കെയാണ് കോടിയേരിയുടെ മടങ്ങിവരവ്.

ആരോഗ്യകാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കത്തിന് പിന്നാലെയാണ് പാർട്ടി പോളിറ്റ്ബ്യൂറോ മെമ്പർ കൂടിയായ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ പാർട്ടി അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ സി.പി.ഐ.എം ആക്ടിം​ഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

രോഗം കണക്കിലെടുത്ത് സ്വയം എടുത്ത തീരുമാനമാണെന്നും, ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ലെന്നും കോടിയേരിയും നയം വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പതിവില്ലാത്തതിനാൽ ഇത് പാർട്ടിയിലും രാഷ്ട്രീയ എതിരാളികൾക്കിടയിലും ചർച്ചയായി മാറുകയും ചെയ്തു. ഒരു വർഷത്തിന് പിന്നാലെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കുകയായിരുന്നു.

അതേസമയം മാർച്ച് 1, 2, 3, 4 തിയതികളിൽ എറണാകുളത്താണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ ഇത്തവണയും അദ്ദേഹം തന്നെ തുടരാനാണ് സാദ്ധ്യത. കോടിയേരി മാറി നിൽക്കുകയാണെങ്കിലും കണ്ണൂരിൽ നിന്നു തന്നെയുള്ള ഇ.പി ജയരാജനോ, എം.വി ജയരാജനോ സെക്രട്ടറി സ്ഥാനത്തേക്ക് എത്താനും സാദ്ധ്യതയുണ്ട്.