'കണ്ണൂര്‍ വി സി ക്രിമിനല്‍, തന്നെ കായികമായി നേരിടാന്‍ ഒത്താശ ചെയ്തു'; ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ പരിധികളും ലംഘിച്ചാണ് വി സിയുടെ പ്രവര്‍ത്തനം. അദ്ദേഹം ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാന്‍ ഒത്താശ ചെയ്‌തെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ട് പോലും വി സി കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രതിഷേധത്തെ സൂചിപ്പിച്ച് ആരിഫ് ഖാന്‍ പറഞ്ഞു. മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചു. താന്‍ പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണ്. രാഷ്ട്രീയ പിന്തുണ കൊണ്ടുമാത്രമാണ് കണ്ണൂര്‍ വിസി ഇപ്പോഴും പദവിയില്‍ തുടരുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. ആര്‍ക്കും വേണമെങ്കിലും തന്നെ വിമര്‍ശിക്കാം. തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും ഗവര്‍ണര്‍ പറഞ്ഞു. വി സിക്ക് എതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും നിയമപ്രകാരമായി നടപടികള്‍ ആരംഭിച്ചെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ വി സിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി കേഡറെ പോലെയാണ് വി സിയുടെ പെരുമാറ്റം. വൈസ് ചാന്‍സലര്‍ പദവിയിലിരുന്ന് സര്‍വകലാശാലയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അക്കാദമിക് അന്തസ്സോ പദവിയുടെ മാന്യതയോ വി സി കാത്തുസൂക്ഷിക്കുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.