'ഗുരുവായൂരിലെ കോടതി വിളക്ക് നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കരുത്; അടിയന്തരമായി വിലക്കണമെന്ന് ഹൈക്കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തുന്ന ‘കോടതി വിളക്കില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയച്ചിട്ടുണ്ട്.

‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നത് അസ്വീകാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പരിപാടിയിലും സംഘാടനത്തിലും പങ്കാളികളാകരുത്. ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് ജഡ്ജിമാരും അഭിഭാഷകരും ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് കോടതി വിളക്ക് എന്ന ചടങ്ങ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ജില്ലാ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പടെ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഭാഷകരും കോടതി ജീവനക്കാരും ജഡ്ജിമാരും ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

100 വര്‍ഷം മുമ്പ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന കേയി എന്നയാളാണ് ഗുരുവായൂരപ്പന് വിളക്ക് നേരാന്‍ തുടങ്ങിയത്. പിന്നീട് വന്ന മുന്‍സിഫുമാരും ജഡ്ജിമാരും അഭിഭാഷകരും ഈ ചടങ്ങ് കാലങ്ങളായി തുടരുകയായിരുന്നു.